Friday, August 21, 2009

ഋതു

ആത്മാവിന്റെ ഉള്ളറകളില്‍നിന്ന് ഒരു പാളി അടര്‍ന്നുവീണു
ഒരു പിടി സിരാപടലങ്ങളില്‍ പടര്‍ന്ന ചോരപ്പൊടികളും
മുളച്ചുതുടങ്ങിയ ഏതോ ജീവനെപ്പറ്റിയുള്ള നേര്‍ത്ത സംശയങ്ങളും
ഒരല്പം പ്രണയവും..?
കുറെയേറെ ബാദ്ധ്യതകളും
ഒരുപാടു ചോദ്യങ്ങ‍ളും
എന്തോ ഓര്‍ത്തിട്ടെന്നപോലെ
ഇടയ്ക്കു നുള്ളിപ്പറിക്കുന്ന
നുറുങ്ങുവേദനകളും
കട്ടകളായി പുറത്തേക്ക്.....
സന്തോഷമുണ്ട്.
ഒരടയാ‍ളം പോലും ശേഷിപ്പിക്കാതെ
നീ ഒഴിഞ്ഞുപോയല്ലോ!
എന്നാല്‍,
ഇത്ര അനായാസമായി....?

Tuesday, May 20, 2008

മൊഴിയോരം

ചിലതു നില്പൂ ബാക്കിയിനിയുമായുസ്സോടെ-
യിടനെഞ്ചോരം പൊട്ടിയുതിരും കനല്‍ വാക്കില്‍-
ദഹിക്കാന്‍; മറുവാക്കാല്‍ മുറിയാന്‍; കണ്ണീരുപ്പില്‍
തുടിക്കാന്‍; ഇടയ്ക്കൊന്നു പിടയാനരുതാതെ-
യൊടുങ്ങാന്‍ മാത്രമായി ചിലതു നില്‍പ്പൂ ബാക്കി.

നിത്യവുമുള്ളം തോറ്റിയെടുക്കും സ്മൃതികളാല്‍
ലവണകണികകള്‍ തുളുമ്പും മിഴികളെ
തൊട്ടുനോക്കുന്നൂ കനിവുറവിന്‍ വിരല്‍ത്തുമ്പാല്‍
പിച്ചവച്ചടുത്തെത്തും കുഞ്ഞരിപ്രാവാം മകള്‍


മകളേ, നിന്നോടെന്തു പറയാനെനിക്കുള്ളൂ!
നിലാവിന്‍ കടലല്ലോ നീ,യെന്റെയകം പൊരുള്‍.
മൊഴിയാറായില്ലൊന്നും, വാക്കുകള്‍ തിരതള്ളും
ചോരിവാ കുടിക്കായ്ക മിഴിനീരൊരുനാളും.


വാക്കിന്റെ നാനാര്‍ത്ഥങ്ങള്‍ ചികയായ്കൊരിക്കലും
നോക്കിനും വിഷം ചീറ്റും വാലറ്റമുണ്ടെന്നൊര്‍ക്ക
തണലിന്നരികിലായെരിക്കും കൊടുംവെയില്‍
രണ്ടടി മാറിക്കാത്തു കാത്തുനില്‍ക്കുന്നൂ നമ്മെ.


എന്‍ വിരല്‍ വിടായ്ക നീ, വഴികാണിക്കാനല്ല,
അമ്മയാണല്ലോ നീയിന്നമ്മയാമീയുള്ളോള്‍ക്കും.
പാഥേയം പകുത്തുണ്ണാനൊരുങ്ങാം നമുക്കിനി-
യിറങ്ങാം വഴിവക്കില്‍ കാത്തുനില്‍ക്കുന്നൂ പകല്‍.


കൊള്ളിവാക്കിലൂറുന്ന ശാസനാസ്വരങ്ങളും
അടക്കാനാവാതെങ്ങും കുതറിപ്പരന്നുപോം
മനസ്സിന്‍ വിതുമ്പലും കയ്പെഴും പഴങ്കഥ
മറക്കാം നമുക്കവ, കടലില്‍ കലക്കിടാം.

പടിയിറക്കം

വധുപടിയിറങ്ങുമ്പോള്‍ അതൊട്ടും മംഗളകരമല്ല;
അവള്‍ കരയും, അവളുടെ ആള്‍ക്കാരും.
വരസംഘത്തിനു നുറുങ്ങുതമാശ,
കല്യാണക്കാണികള്‍ക്കും ഉണ്ണികള്‍ക്കും
ചിരി മേമ്പൊടി,
നീലപുരണ്ട മൊഴിയേറുകളില്‍ നിന്നു വമിക്കുന്ന
അറപ്പുളവാക്കുന്ന ഗന്ധം.
എല്ലാം കഴിഞ്ഞു തട്ടിക്കുടഞ്ഞ്
അതിഥികള്‍ പിരിയും,
അടുത്ത കല്യാണത്തിനു വീണ്ടും കാണാം.
വധു കരഞ്ഞുതോര്‍ന്ന്
വരന്റെ പുത്തന്‍ കുടയ്ക്കടിയില്‍
പുതിയ ആകാശങ്ങള്‍ തിരയുന്നു.
നിനക്കറിയുമോ,
നീയിരുന്ന കൊമ്പ് മുറിഞ്ഞുവീണ ശബ്ദമായിരുന്നു
നിനക്കായി തുറന്ന വാഹനവാതിലിന്!
നീ പടിയിറങ്ങി തിരിഞ്ഞുനോക്കിയില്ല,
നന്ന്!
നീയിറങ്ങിവന്ന പടികള്‍
മറഞ്ഞുപോയിരിക്കുന്നു.
നിനക്കൊരിക്കലും ഈ പടികള്‍
ഇനിയൊന്നുകൂടി കയറാന്‍ പറ്റില്ല.
മറ്റൊന്നും കൊണ്ടല്ല,
പടികയറി നീ ചെല്ലുമ്പോള്‍
ശൂന്യതയാണവിടെ നിന്നെ വരവേല്‍ക്കാന്‍.
നിനക്കു നോവും.
തിരിച്ചോടിയിറങ്ങി വരുമ്പോള്‍
നെഞ്ചിലിരമ്പുന്ന ഉപ്പുകടലിനെ
കുടിച്ചുവറ്റിക്കാന്‍
നിന്റെ അഗസ്ത്യന്‍ പോര; കുഞ്ഞേ,
നിനക്കു പുതിയ ആകാശങ്ങള്‍ കാട്ടിത്തന്നവര്‍
മറന്നുപോയി,
നിനക്കു ചിറകുമുളച്ചോ എന്നു നോക്കാന്‍
നിന്നെ ആശീര്‍വദിച്ച സ്വന്തക്കാര്‍
മറന്നേപോയി,
ഒരിക്കല്‍ക്കൂടി നിന്നെ കൈക്കൂട്ടിലൊതുക്കി
സാരമില്ല, സാരമില്ല എന്നു പറയാന്‍..
പോട്ടെ,
സാരമില്ല;
സാരമില്ല!

Sunday, May 18, 2008

മേഘപ്പച്ച ( ഒരു വിന്‍സെന്റ് വാന്‍ഗോങ് ഓര്‍മ)

മെഘങ്ങള്‍ക്ക് പച്ച
സൂര്യന്‍ നീല
വെള്ളത്തിനു ചുവപ്പ്-
പരിണാമം!
ചുറ്റും കൂടുന്നവരുടെ മുഖത്ത്
അമ്പരപ്പ്.

മഞ്ഞനിറഞ്ഞ ക്യാന് വാസ്
കരള്‍ വെന്തുപറഞ്ഞു
എവിടെ ചിത്രങ്ങളെ മണത്തിരുന്ന
എന്റെയാ പ്രണയം വേവുന്ന ചെവി?
മേഘപ്പച്ച മുറുമുറുത്തു,
മെനക്കെട്ട ചിത്രം!
എത്രനേരം നില്‍ക്കണം ഒരു നീലമേഘത്തിന്റെ പുറന്തുണിയായി!

Saturday, December 22, 2007

സ്വപ്നത്തില്‍ പറഞ്ഞത്.....

എന്റെ സ്വപ്നങ്ങള്‍ക്ക് നികുതികെട്ടേണ്ടത്
നിന്റെ ബാദ്ധ്യതയല്ല.
പാതിവഴിയില്‍ ഉറഞ്ഞുപോയ സ്വപ്നങ്ങളെ
തിരിച്ചുവിളിക്കാനും നിനക്കു ബാദ്ധ്യതയില്ല.
പകലുറക്കത്തിനിടയില്‍
ഒളിച്ചുകളിക്കുന്ന വാലും തലയുമില്ലാത്ത
കുറുമ്പന്‍സ്വപ്നങ്ങളുടെ ഭാഷാശാസ്ത്രം
നീ പഠിക്കേണ്ടതില്ല.
നാം തമ്മില്‍ സ്വപ്നങ്ങളുടെ കാര്യത്തില്‍
കരാറുണ്ടാക്കിയിരുന്നില്ല;ഓര്‍ക്കുന്നോ?
അതുകൊണ്ട്,
ദയവായി,
എന്റെ സ്വപ്നത്തില്‍പോലും
വരാതിരിക്കുക.

സാലഭഞ്ജിക

നിന്നില്‍ നിന്ന് ഒഴിഞ്ഞുപോകുംമുമ്പ്
നിന്റെ തട്ടകത്തിലെ
പൊന്‍ചെമ്പകക്കൊമ്പ് ഞാന്‍
മുറിച്ചിടും.
എന്റെ അടയാളമാണത്.
നിന്നെ സ്നേഹിക്കുമ്പോള്‍ എനിക്കെന്തുനൊന്തിരുന്നെന്നോ?
എന്റെ തിരുനെറ്റിയില്‍
നീയുറപ്പിച്ച ആണികള്‍
നിന്റെ പ്രണയപാരിതോഷികങ്ങള്‍,
നിനക്കവയൊരിക്കലും മടക്കാതെ ഞാന്‍
കാത്തുവയ്ക്കും.
ചങ്ങാതി,
നമ്മളിനിയും കാണും.
തട്ടകം വിട്ട്,
മന്ത്രബന്ധങ്ങളഴിഞ്ഞ്,
ഉപാസനാമൂര്‍ത്തികള്‍ ബാധിര്യം നടിക്കുന്നനാളില്‍
നീ വരും.
ഒറ്റയ്ക്കിരുട്ടില്‍,എന്റെ പാലപ്പടര്‍പ്പിനടിയില്‍
പകച്ചനോട്ടവുമായി
നീ വഴിതെറ്റിയെങ്കിലും എത്തും.
ക്ലാവുപിടിച്ച വിളക്കുമായി ഞാനുണ്ടാവും;
നീയെരിഞ്ഞ് എനിക്കുവെളിച്ചമാവുക.

Tuesday, December 18, 2007

നിഴല്‍ച്ചിത്രങ്ങള്‍

‘കശാപ്പുശാലകള്‍ നിരത്തുകള്‍’ നെഞ്ചു-
പകുതിയും വെന്തിന്നൊരമ്മ തേങ്ങുന്നു.
മധുരക്കട്ടിതന്‍ ഹൃദയത്തിന്നുള്ളില്‍
പതുങ്ങിമേവുന്ന കൊടുംവിഷത്തുള്ളി-
ചിരിക്കുന്നു,വീണ്ടും നുണഞ്ഞുനോക്കുന്നു
കുരുന്നുപൈതലിന്നിളംചുടുനിണം.
അഴിയുന്നു ചേല,പതറുന്നു സ്വരം,
തലകുനിച്ചുകൊണ്ടിരക്കുന്നു മാനം,
കരളലിയാതെ കുയുക്തിയോതുന്ന
നിയമവേദിയില്‍ തളര്‍ന്നുവീഴുന്നു
കറയേറ്റ പെണ്ണ്, കറവറ്റ പശു-
വിളവറ്റപാടത്തിരുട്ടു തിന്നുന്നു.

* * *
പിന്‍കുറിപ്പ്:
കരഞ്ഞുതീരുന്നു ക്ഷുഭിതയൌവനം
കുറഞ്ഞൊരെസ്സെമ്മെസ് ചതിച്ചു പിന്നെയും!